സംസ്ഥാനത്തു വ്യാപകമായി വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സാപ്പിൽ നിന്നു ധനസഹായ അഭ്യർഥന നടത്തി പണം തട്ടുന്നു. എറണാകുളത്തുൾപ്പെടെ സൈബർ പൊലീസിനു നൂറു കണക്കിനു പരാതികൾ. ഒരാളുടെ വാട്സാപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സാപ്പ് നമ്പറുകൾ തുടർന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്സാപ്പിലേക്ക് ഒരു ആറക്ക നമ്പർ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നൽകുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം. വാട്സാപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യർഥനയെന്നതിനാൽ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പർ പറഞ്ഞു കൊടുക്കുന്നതോടെ വാട്സാപ്പ് ഹാക്ക് ആകും.
ഹാക്ക് ചെയ്യുന്ന നമ്പർ ഉൾപ്പെട്ടിട്ടുള്ള അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നു കയറാൻ തട്ടിപ്പുകാർക്കു വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പു രീതിയുടെ അപകടം. മാത്രമല്ല, വാട്സാപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പഴ്സനൽ മെസേജുകളിലേക്കും ചിത്രങ്ങൾ, വിഡിയോ എന്നിവയിലേക്കുമെല്ലാം തട്ടിപ്പുകാർക്ക് ആക്സസ് ലഭിക്കും. സഹായ അഭ്യർഥനയ്ക്കു പുറമേ ബ്ലാക്ക് മെയിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇതു വഴിവയ്ക്കാം എന്നു പൊലീസ് പറയുന്നു.
തട്ടിപ്പു തിരിച്ചറിഞ്ഞ് ഇര ‘തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പു മെസേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഷെയർ ചെയ്താലും ഈ മെസേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നുവെന്ന പ്രശ്നവും കണ്ടെത്തിയിട്ടുണ്ട്.
∙ അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളിൽ(കുടുംബാംഗങ്ങൾ ഉൾപ്പെടെ) നിന്നുൾപ്പെടെ ഒടിപി നമ്പറുകൾ പറഞ്ഞു കൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകൾക്കു ഒരു കാരണവശാലും മറുപടി നൽകരുതെന്നു പൊലീസ് മുന്നറിയിപ്പു നൽകുന്നു.
Post a Comment