Jun 4, 2025

സുരക്ഷയ്ക്ക് 5000 പോലീസുകാർ, എന്നിട്ടും വൻദുരന്തം; മഴ അപകടത്തിന്റെ ആക്കം കൂട്ടി, റിപ്പോർട്ട്


ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ഐപിഎൽ വിജയ ആഘോഷത്തിന് ഇടയിൽ ആർസിബിയുടെ നടത്തിയ പരിപാടിയിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ നിയന്ത്രണങ്ങളെല്ലാം പാളിയതാണ് വലിയ അപകടത്തിന് വഴിവെച്ചത്. പ്രതീക്ഷിച്ചതിലും അധികം ആളുകൾ പരിപാടി കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം എത്തി. 5000 ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. എന്നിട്ടും അപകടം തടയാനായില്ല. സ്റ്റേഡിയത്തിന് പുറത്ത് മഴ പെയ്ത‌ത് ദുരന്തത്തിന് ആക്കംകൂട്ടിയെന്നാണ് പ്രാഥമിക വിവരം. തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി കാണാനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഡിയത്തിന് പുറത്ത് വൻ ജനക്കൂട്ടമാണ് ദൃശ്യമായത്. വിധാൻ സൗധയിൽ നടന്ന അനുമോദനച്ചടങ്ങിന് ശേഷമാണ് ചിന്നസ്വാമിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകൾക്കുമുമ്പ് തന്നെ ആളുകൾ ഒഴുകിയെത്തി. അതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളി. അതിനിടയിൽ മഴ പെയ്തതോടെ ആളുകൾ തുറന്നപ്രദേശത്തുനിന്ന് മാറാൻ തുടങ്ങി. ആളുകൾ ഒരുമിച്ച് നീങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ആളുകൾ വൻ തോതിൽ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വിക്‌ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷയ്ക്കായി അയ്യായിരത്തോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നിട്ടും അപകടമുണ്ടായത് സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. പോലീസ് നൽകിയ നിർദേശങ്ങൾ പാലിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only