കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി കോഴിക്കോട് തിരുവമ്പാടിയില്‍ പാർട്ടിയെ വെല്ലുവിളിച്ച് നടത്തിയ കുടുംബ സംഗമത്തില്‍ നടപടി. നാല് ലീഗ് ഭാരവാഹികളെ അന്വേഷണവിധേയമായി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് നടപടി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്‌മാന്‍, യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ മാതംവീട്ടില്‍, അറഫി കാട്ടിപ്പരുത്തി, റഫീഖ് പുല്ലൂരാംപാറ എന്നിവരെയാണ് പുറത്താക്കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ നവംബറില്‍ മുസ്‌ലിം ലീഗ് പുറത്താക്കിയ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കോയ പുതുവയൽ , മുൻ വൈസ് പ്രസിഡൻ്റ്മാരായ സാഫിർ ദാരിമി, മുൻ സെക്രട്ടറി റഫീക്ക് തെങ്ങും ചാലിൽ , മുൻ ട്രഷറർ സിയാദ് തെങ്ങും ചാലിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടുംബ സംഗമം സംഘടിപ്പിച്ചത്.പരിപാടിയിലേക്ക് പി വി അന്‍വറിനും ക്ഷണമുണ്ടായിരുന്നു. നിലമ്പൂർ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഓഫീസ് ചുമതല വഹിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു, മുസ്ലീം ലീഗ് ജില്ല സെക്രട്ടറി വി കെ ഹുസൈൻ കുട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചരണ ബോർഡുകൾ വന്നതോടെയാണ് സംഭവം വിവാദമായത്.പാർട്ടി നേതൃത്വം വിലക്കിയിട്ടും സംഘാടകർ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. പി വി അൻവർ പങ്കെടുത്തില്ലെങ്കിലും പരിപാടിയിൽ പങ്കെടുത്ത കെ എ ആബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.
തുടർന്ന് പരിപാടിയുമായി ലീഗിന് ബന്ധമില്ലെന്ന് വ്യക്തമാക്കി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് സി കെ കാസിമും ജനറൽ സെക്രട്ടറി പി ജി മുഹമ്മദും രംഗത്തെത്തി. ഇതോടെ ജില്ലാ സംസ്ഥാന ലീഗ് നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. പിന്നീട് വിട്ടു നിന്ന സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കും പാർട്ടിക്ക് ബന്ധമില്ലന്ന് പറഞ്ഞ നിയോജക മണ്ഡലം നേതൃത്വത്തിനുമെതിരെ കെഎംസിസി ഭാരവാഹികൾ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.
Post a Comment