തന്റെ സ്വപ്‌നത്തിന് പിന്നാലെ സഞ്ചരിച്ച് ജീവിതം കെട്ടിപ്പടുത്ത വ്യക്തിയായിരുന്നു ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ രാധിക യാദവ്. സംസ്ഥാന തലത്തിൽവരെ ടെന്നീസിൽ മെഡലുകൾ നേടിയ അവർ സ്വന്തമായി ടെന്നീസ് അക്കാദമി തുടങ്ങുകയും ഇൻഫ്ളുവൻസർ എന്ന നിലയിൽ പ്രശസ്‌തിയിലെത്തുകയും ഇതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്‌തു. താൻ സമ്പാദിച്ച പണം കൊണ്ട് അച്ഛനേയും അമ്മയേം സംരക്ഷിക്കുകയും ചെയ്‌തു. എന്നാൽ അച്ഛൻ ദീപകിൻ്റെ ദുരഭിമാനം ഒരു തോക്കിൻ മുനമ്പിലൂടെ ഈ 25-കാരിയുടെ ജീവനെടുക്കുകയായിരുന്നു.
'മകളുടെ ചെലവിൽ കഴിയുന്ന അച്ഛൻ' എന്ന നാട്ടുകാരുടെ പരിഹാസം കൂടിയായതോടെ ദീപക്കിന് പിടിച്ചുനിൽക്കാനായില്ല. ദീപകിന്റെ ജന്മനാടായ വസീറാബാദിലെ നാട്ടുകാരാണ് നിരന്തരം പരിസഹിച്ചിരുന്നത്. ഇതോടെ കഴിഞ്ഞ ദിവസം രാധിക അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന സമയത്ത് പിന്നിൽനിന്ന് മൂന്നു തവണ ദീപക് വെടിയുതിർക്കുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന അമ്മാവൻ കുൽദീപ് യാദവ് വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോഴേക്കും രാധികയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
മകളുടെ ഉയർച്ചയിൽ സാധാരണ മാതാപിതാക്കൾ സന്തോഷിക്കുമ്പോൾ അതിന് വിപരീതമായി ചിന്തിച്ച വ്യക്തിയാണ് ദീപക്. സെക്‌ടർ 57-ൽ മകൾ ടെന്നീസ് അക്കാദമി തുടങ്ങിയതാണ് ആദ്യം ദീപകിനെ ദേഷ്യം പിടിപ്പിച്ചത്. ഒരു മത്സരത്തിനിടെ തോളിൽ പരിക്കേറ്റതിനെ തുടർന്നാണ് രാധിക യുവകളിക്കാരെ പരിശീലിപ്പിക്കാൻ അക്കാദമി തുടങ്ങിയത്. എന്നാൽ ദീപക്കിന് അതൊട്ടും ദഹിച്ചില്ല. മകളുടെ സ്വാതന്ത്ര്യവും സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന സ്വഭാവവും അയാൾക്ക് ഇഷ്‌ടമായിരുന്നില്ല. മകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയും ഒരു മ്യൂസിക് ആൽബത്തിൽ അഭിനയിക്കുകയും കൂടി ചെയ്തതോടെ ദീത്തിന്റെ ശത്രുത വർധിച്ചു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം വഴക്കുകളുണ്ടായി. വീട്ടിലെ പിരിമുറുക്കം വർദ്ധിച്ചു.
സംഗീത സംവിധായകനായ ഇനാമിന്റെ 'കാർവാൻ' എന്ന മ്യൂസിക് ആൽബത്തിലാണ് രാധിക അഭിനയിച്ചത്. ഈ പാട്ട് എഴുതിയതും പാടിയതും സംഗീതം നൽകിയതും ഇതിൽ അഭിനയിച്ചതും ഇനാം തന്നെയായിരുന്നു. ഇനാമിന്റെ നഷ്ടപ്രണത്തെ കുറിച്ച് പറയുന്ന പാട്ടിൽ രാധികയെ ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 2024-ലാണ് ഈ വീഡിയോ പുറത്തുവന്നത്. പിന്നാലെ രാധിക ഇത് തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്‌തു. എന്നാൽ ഇതിൽ പ്രകോപിതനായ ദീപക് ഇത് നീക്കം ചെയ്യാൻ മകളോട് പല തവണ ആവശ്യപ്പെട്ടിരുന്നു.
മകളുടെ വരുമാനത്തെ ആശ്രയിക്കുന്നതിനെക്കുറിച്ച് വസീറാബാദ് ഗ്രാമത്തിൽ നിന്നുള്ള പരിഹാസം കൂടിയതോടെ പിതാവ് കൂടുതൽ എതിർക്കാൻ തുടങ്ങിയെന്ന് പോലീസ് പറയുന്നു. മകളുടെ വിജയത്തിൽ നിന്നാണ് താൻ ജീവിക്കുന്നതെന്ന അഭിപ്രായങ്ങളെത്തുടർന്ന് തനിക്ക് 'നാണക്കേട്' തോന്നിയിരുന്നുവെന്ന് പോലീസിന് നൽകിയ മൊഴിയിൽ ദീപക് പറയുന്നു. 'ഞാൻ പാൽ വാങ്ങാൻ വസീറാബാദ് ഗ്രാമത്തിൽ പോകുമ്പോൾ, മകളുടെ വരുമാനത്തിൽ നിന്നാണ് ഞാൻ ജീവിക്കുന്നതെന്ന് പറഞ്ഞ് ആളുകൾ എന്നെ കളിയാക്കുമായിരുന്നു. ഇത് എന്നെ വല്ലാതെ അലട്ടി. ചിലർ മകളുടെ സ്വഭാവത്തെപ്പോലും ചോദ്യം ചെയ്തു.ടെന്നീസ് അക്കാദമി നിർത്താൻ ഞാൻ മകളോട് പറഞ്ഞു. പക്ഷേ അവൾ വിസമ്മതിച്ചു.'-ദീപക് പോലീസിനോട് പറഞ്ഞു.
Post a Comment