കൊച്ചി: ബലാത്സംഗ കേസിൽ പൊലീസ് തിരയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി സ്‌ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേടനെതിരെ വേറെയും ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.
നേരത്തെ, വേടൻ വിദേശത്തേക്ക് കടക്കുന്നതു തടയാനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിവാഹവാഗ്ദാ നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാൽ ബലാത്സംഗ ആരോപണം നിഷേധിച്ച വേടൻ, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകൾ പരാതി നൽകുമെന്നുമായിരുന്നു ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്.മാത്രമല്ല, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നത് നിലനിൽക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടൻ പറയുന്നു. തുടർന്ന് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. പൊലീസ് റിപ്പോർട്ട് നാളെ പരിഗണിച്ചേക്കും.
2020ലും 2021ലും വേടൻ ലൈംഗികാതിക്രമം നടത്തിയെന്നു കാട്ടി 2 യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി പരാതിക്കാരി ഇന്ന് കോടതിയെ അറിയിച്ചു. ഇത് ഡിജിപിക്ക് കൈമാറിയതായാണ് താൻ മനസിലാക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. ഇത്തരത്തിൽ ഒട്ടേറെ പേരാണ് വേടനെതിര പരാതി ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഓരോ പരാതിയും അവയുടേതായ മെറിറ്റിൽ വേണം പരിശോധിക്കാനെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ അനുവദിക്കുകയായിരുന്നു.
Post a Comment