Nov 16, 2025

പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് പണയംവെക്കാനാകില്ല, കടുപ്പിച്ച് ആർബിഐ; ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വരും


മുംബൈ: സ്വർണവായ്‌പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്ജിങ് (പുനർപണയ വായ്‌പ) രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്. ഉപഭോക്താക്കൾ വായ്‌പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്നതാണ് റീപ്ലെഡ്ജിങ്. സ്വർണത്തിനു വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ അനൗദ്യോഗിക വായ്‌പാ ശൃംഖലയിൽ ഇത്തരം വായ്പ്‌പകൾ കൂടുതൽ പ്രചാരം നേടിയിരുന്നു.

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും കൊള്ളപ്പലിശക്കാരും ഈ രീതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ സ്വർണം പണയപ്പെടുത്തിയാൽ അവർ ഉയർന്ന പലിശയ്ക്കു പണം നൽകും. അതിനുശേഷം ഇതേ സ്വർണം കുറഞ്ഞ പലിശയിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ പണയപ്പെടുത്തും. പലിശയിലെ വ്യത്യാസമാണ് ഇവർക്ക് ലാഭമായി കിട്ടുക. ചെലവില്ലാതെ ധനസമാഹരണം നടക്കുമെന്നതും നേട്ടമാണ്.

പല സ്ഥാപനങ്ങളും ഇത്തരത്തിൽ പുനർപണയ വായ്‌പകൾ എടുക്കാറുണ്ട്. ഉപഭോക്താക്കൾ നൽകുന്ന സ്വർണം അതേരീതിയിൽ പാക്കുചെയ്ാണ് പുനർപണയത്തിനായി നൽകുക. പല വായ്പ‌കളാണെന്നതിനാൽ ഒരേ സ്ഥാപനത്തിന് എത്ര തുകയുടെ മൊത്തം വായ്‌പകളുണ്ടെന്ന് കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തിൽ പല ബാങ്കുകളിലായി ഒരേ സ്ഥാപനത്തിന് വായ്പ്‌പകളുണ്ടാകാം. ഗ്രാമ -അർധ നഗര മേഖലകളിലെ അസംഘടിത മേഖലയിൽനിന്നുള്ള സ്ഥാപനങ്ങളാണ് കൂടുതലും ഇത്തരം വായ്‌പകൾക്ക് എത്താറുള്ളത്.

ആർബിഐയുടെ 2025 ജൂണിലെ സ്വർണപ്പണയ വായ്‌പയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ഇത്തരം വായ്‌പകൾ നിർത്തുന്നതിന് ചട്ടം കൊണ്ടുവന്നിട്ടുണ്ട്. ഒരു വായ്‌പാ സ്ഥാപനം സ്വർണം അല്ലെങ്കിൽ വെള്ളി പുനർപണയത്തിലൂടെ വീണ്ടും വായ്പ ലഭിക്കാനായി ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2026 ഏപ്രിൽ ഒന്നിനാണ് ഈ നിയമം പ്രാബല്യത്തിലാവുക.


സുരക്ഷിതമായ വായ്‌പയെന്ന നിലയിൽ ബാങ്കുകൾക്ക് സ്വർണപ്പണയ വായ്പ‌കളിൽ താത്പര്യം കൂടുതലാണ്. സാധാരണയായി സ്ഥാപനങ്ങൾക്കുമാത്രമാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വർണത്തിലെ പുനർപണയ വായ്പ‌കൾ നൽകിയിരുന്നത്.

എന്നാൽ, കൊള്ളപ്പലിശക്കാരായ വ്യക്തികൾ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ യഥാർഥ ഉടമകൾതന്നെ സ്വർണപ്പണയത്തിലൂടെ വായ്‌പ തരപ്പെടുത്തിയാൽ മതിയെന്നാണ് ആർബിഐ പറയുന്നത്. ഏപ്രിലിലാണ് നിയമം പ്രാബല്യത്തിലാവുകയെങ്കിലും ഇതിനകം പല ബാങ്കുകളും പുനർപണയ വായ്‌പകൾ ഒഴിവാക്കിത്തുടങ്ങിയതായാണ് ബാങ്ക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

2025 സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് 3.2 ലക്ഷം കോടി രൂപയുടെ സ്വർണപ്പണയ വായ്പകളാണ് ബാങ്കുകളിൽ നിലവിലുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only