കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കും. ഒപി ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല. ശമ്പള പരിഷ്കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിങ് കേന്ദ്രനിരക്കിൽ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധർണയും സത്യഗ്രഹവും ഇന്ന് നടക്കും. രാവിലെ പത്തുമണിക്കാണ് ധർണ ആരംഭിക്കുക. ഡോക്ടർമാർ നേരത്തെ ഉന്നയിച്ച പരാതികളിൽ പരിഹാരം കാണാമെന്ന് സർക്കാർ ഉറപ്പുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെജിഎംസിടിഎ യുടെ നേതൃത്വത്തിലുള്ള പ്രതിഷേധ ധർണ. സർക്കാരിന്റെ ഭാഗത്ത് നിന്ന് തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒ.പി. ബഹിഷ്കരിക്കും. ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല അധ്യാപനവും ഒ.പി. ബഹിഷ്കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും. ഫെബ്രുവരി 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.
Post a Comment