Mar 22, 2026

ഭായിമാര്‍ കൂട്ടത്തോടെ കേരളം വിടുന്നു; തിരിച്ചുപോക്ക് വര്‍ദ്ധിച്ചത് ആറ് മാസത്തിനിടെ


കൊച്ചി: പറമ്പിലെ പണി, ഹോട്ടല്‍ മേഖല, വന്‍കിട നിര്‍മാണ പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകള്‍ കേരളത്തില്‍ ചലിക്കുന്നതിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. ഇക്കൂട്ടരുടെ സാന്നിദ്ധ്യമില്ലെങ്കില്‍ ഈ മേഖലകള്‍ ചലിക്കില്ലെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. കാരണം കേരളത്തില്‍ ലക്ഷക്കണക്കിനാണ് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം. പണ്ട് തൊഴിലിനായി ഒറ്റയ്ക്ക് എത്തിയിരുന്നവര്‍ ഇപ്പോള്‍ വര്‍ഷങ്ങളായി കുടുംബസമേതം കേരളത്തില്‍ താമസിക്കുന്നുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് ഭായിമാര്‍ നാടുവിടുന്ന പതിവ് വ്യാപകമാകുകയാണ്. ഒറ്റയ്ക്ക് വന്നവരും കുടുംബത്തോടെ വന്നവരും എല്ലാം വാരിക്കെട്ടി സംസ്ഥാനത്തോട് സലാം പറഞ്ഞ് മടങ്ങുന്നു. 2025 അവസാനത്തോടെ ആരംഭിച്ചതാണ് ഈ തിരിച്ചുപോക്ക്. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ഇതിനോടകം സ്വന്തം നാട്ടില്ലേക്ക് ചേക്കേറി. പണ്ട് കാലത്തെ അപേക്ഷിച്ച് സ്വന്തം നാട്ടില്‍ തന്നെ മെച്ചപ്പെട്ട ശമ്പളത്തോടെ ദിവസേന തൊഴില്‍ ലഭിക്കുന്നതാണ് പലരും കേരളം വിടുന്നതിന് പ്രധാന കാരണം.

കേരളത്തില്‍ മാത്രമല്ല ഈ പ്രതിസന്ധിയെന്നതാണ് മറ്റൊരു കാര്യം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം തൊഴിലാളികളുടെ പലായനം തുടരുകയാണ്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി മടങ്ങിയത്. കേരളത്തോടൊപ്പം അടുത്തമാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. അവിടെ വോട്ടര്‍പട്ടിക പരിഷ്‌കാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പേര് വെട്ടിയേക്കുമെന്ന ഭയത്താലാണ് പലരും ബംഗാളിലേക്ക് തിരികെ പോകുന്നത്.

കേരളത്തിലെ പല മേഖലകളുടെയും പ്രവര്‍ത്തനം ഇതരസംസ്ഥാന തൊഴിലാളികളില്‍ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. നിര്‍മാണം, കൃഷി, മത്സ്യബന്ധന അനുബന്ധ ജോലികള്‍, ഹോട്ടല്‍-റസ്റ്റോറന്റ് മേഖല, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ഇവരുടെ മടങ്ങിപ്പോക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only