തെല്‍ അവീവ്: ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ മാത്രം സംഭവിച്ചത് വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. ഇറാന് തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും പതിച്ച് നഗരത്തിലെ ആയിരത്തിലധികം വീടുകള്‍ വാസയോഗ്യമല്ലാതായിത്തീര്ന്നുവെന്ന് തെല്‍ അവീവ് മേയര്‍ റോണ്‍ ഹുള്‍ദായ് തന്നെ വ്യക്തമാക്കി. ഇസ്രായേലി ചാനല്‍ 12ന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലേക്ക് ഇറാന് ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്. തെല്‍ അവീവിന് പുറമെ സമീപ പ്രദേശങ്ങളായ രാമത് ഗാന്, ബ്നൈ ബ്രാക് എന്നിവിടങ്ങളിലും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
അതേസമയം 40 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രായേലിന് ഏകദേശം 17.5 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്ന് ചാനല്‍ 12 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധസമയത്ത് ഇസ്രായേല്‍ സമ്പദ്വ്യവസ്ഥ ഭാഗികമായി അടച്ചുപൂട്ടിയതുമൂലമുണ്ടായ നഷ്ടങ്ങളോ പുനര്‍നിര്‍മ്മാണ ചെലവുകളോ ഉള്‍പ്പെടുത്താത്ത കണക്കാണിതെന്നായിരുന്നു റിപ്പോര്‍ട്ട്.
വസ്തുവകകള്‍ നശിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 30,000ത്തോളം അപേക്ഷകളാണ് ഇസ്രായേല്‍ ടാക്സ് അതോറിറ്റിക്ക് ലഭിച്ചതെന്ന് വിവിധ ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 18,408 കെട്ടിടങ്ങളും, 6,617 വാഹനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ജൂണില്‍ ഇറാനുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി ഏകദേശം 753 ദശലക്ഷം ഡോളര്‍ ചിലവായതായി ഇസ്രായേലി സാമ്പത്തിക വെബ്സൈറ്റായ കാല്ക്കലിസ്റ്റ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏപ്രില്‍ 8ന് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും യുദ്ധം തകര്‍ത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് ഇസ്രായേലിന് വലിയ വെല്ലുവിളിയാണ്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ്സ് നഷ്ടങ്ങള്‍ക്കുമുള്ള തുക കൂടി കണക്കിലെടുത്താല്‍ യുദ്ധത്തിന്റെ ആകെ ചിലവ് ഇനിയും ഉയരുമെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു....
Post a Comment