May 28, 2026

കണ്ടെത്തിയിട്ട് 8 വർഷം; കാത്തുവച്ച എണ്ണക്കിണർ തുറക്കാൻ ഇന്ത്യ, സ്വന്തം എണ്ണ എടുക്കുമ്പോൾ വില കുറയ്ക്കുമോ കേന്ദ്രം


ഭൂമിക്കടിയിൽ 24 കോടിയിലേറെ ബാരൽ ക്രൂഡ് ഓയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാതെ പാഴാക്കിയത് 8 വർഷം. ഒടുവിൽ സംസ്ഥാനത്ത് അധികാരം പിടിച്ച ബിജെപി എണ്ണ കുഴിച്ചെടുക്കാനുള്ള നടപടികൾ പൊടിതട്ടിയെടുത്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇടപെട്ടതോടെ ഉൽപാദനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ സജീവം. പെട്രോളിലും ഡീസലിലും കോളടിക്കുമോ ഇന്ത്യയ്ക്ക്


ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 48 കിലോമീറ്റർ മാത്രം അകലെ നോർത്ത് 24 പർഗന ജില്ലയിലെ അശോക് നഗർ മേഖലയിലാണ് എണ്ണശേഖരം തിരിച്ചറിഞ്ഞത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇന്ധന ലഭ്യതയിലും വിലക്കയറ്റത്തിലും ഇന്ത്യയും പ്രതിസന്ധി നേരിടുമ്പോഴാണ് ബംഗാളിലെ എണ്ണശേഖരം വീണ്ടും ചർച്ചയായത്. ഇവിടെ ഉൽപാദനം ആരംഭിച്ചാൽ ഒരുപരിധിവരെ ഇന്ത്യയ്ക്കത് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.


2018ലാണ് പൊതുമേഖലാ എണ്ണ ഉൽപാദന കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) ഇവിടെ എണ്ണശേഖരം കണ്ടെത്തിയത്. മുൻപും ഇവിടെ ഖനന നടപടികൾ ഒഎൻജിസി തുടങ്ങിയെങ്കിലും പ്രാദേശിക എതിർപ്പുകളുണ്ടായി. സംസ്‌ഥാനത്ത് ബിജെപി അധികാരം പിടിച്ചതോടെ, പാർട്ടി എംപി കൂടിയായ സമിക് ഭട്ടാചാര്യ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് ബംഗാളിന്റെ സാമ്പത്തിക വളർച്ചാ പദ്ധതികളെക്കുറിച്ചും അശോക്നഗർ ഓയിൽ ഫീൽഡിനെക്കുറിച്ചും ബോധിപ്പിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച‌യിലാണ് അശോക് നഗറിൽ എണ്ണ ഉൽപാദന നടപടികൾ പുനരാരംഭിക്കാമെന്ന ആലോചനയുണ്ടായതെന്ന് റിപ്പോർട്ട് ചെയ്യുന്നു.


സാമ്പത്തിക, വ്യാവസായിക രംഗത്ത് ബംഗാളിന്റെ തിരിച്ചുവരവിനും അശോക് നഗർ പദ്ധതി കരുത്താകുമെന്ന് സാമിക് ഭട്ടാചാര്യ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നേടിയതിനാൽ പ്രാദേശിക എതിർപ്പ് മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ. ഒഎൻജിസിക്കും ഇതു നേട്ടമാകുമെന്ന് കരുതുന്നു.


കഴിഞ്ഞദിവസം ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌ നടത്തിയിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും എൻഡിഎ സർക്കാരുകൾ സഹകരിച്ചുള്ള "ഡബിൾ-എൻജിൻ ഗവൺമെന്റ്' വഴി ബംഗാളിലും സാമ്പത്തിക വളർച്ച സാധ്യമാക്കാമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only