തിരുവനന്തപുരം: ഒരു പൊതു മേഖലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ബജറ്റിൽ എവിടെയാണ് കരിമണൽ ഖനനം സ്വകാര്യവൽകരിക്കും എന്ന് പറഞ്ഞതെന്നും ഇല്ലാ കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും ബജറ്റ് ചർച്ചയുടെ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
വാക്കുമാറുകയോ യൂടേൺ അടിക്കുകയോ യുഡിഎഫ് ചെയ്യില്ല. സപ്ലൈകോയെ സർക്കാർ സബ്സിഡി സഹായം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലാക്കും. എല്ലാം അടച്ചുപൂട്ടുകയല്ല ചെയ്യാൻ പോകുന്നത്. കെഎസ്ഇബിയും കെഎസ്ആർടിസിയും നവീകരിക്കും. കഴിഞ്ഞ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ എവിടെയൊക്കെ പരാജയപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ബദൽ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ധവളപത്രം രാഷ്ട്രീയ വിമർശനമല്ല. കേരളത്തിൻ്റെ ഭാവിയെ കെട്ടിപ്പടുക്കാനുള്ള ആധികാരിക രേഖ. ഭാവിയിൽ എന്തുചെയ്യണമെന്ന കൃത്യമായ ദിശാബോധമാണ് ബജറ്റ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ മേൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറക്കും. സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കും. കരിമണൽ ഖനനത്തിന് നാല് പൊതുമേഖല കമ്പനികളെ ഒരു കൺസോർഷ്യമാക്കും. കെഎംഎംഎൽ, കെൽട്രോൺ, ടൈറ്റാനിയം തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുക. എന്തുപറഞ്ഞാലും നവ ലിബറൽ നയം എന്നു പറയുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആർട്ടിഫിഷൽ ഇന്റലിജൻസ് ഈ സർക്കാർ ഉപയോഗിക്കും. മന്ത്രിമാരുടെ ഓഫീസിലും സേവനം ഉപയോഗിക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ ഗവേർണൻസ് ഉണ്ടാകും. ജനങ്ങളുടെ മേൽ നയാ പൈസയുടെ ബാധ്യത അടിച്ചേൽപ്പിക്കില്ല. വരുമാന ചോർച്ച തടയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പെൻഷൻ കമ്പനിയുടെ കടം 17,175 കോടിയാണെന്നും ഈ സർക്കാറിന്റെ തലയിലാണ് ആ കടമെന്നും പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിലെ പ്രതിപക്ഷ വിമർശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് വിളക്ക് കൊളുത്തിയത് എൽഡിഎഫ് ആണ്. മരവിപ്പിക്കാൻ വേണ്ടിയും പിൻവലിക്കാൻ വേണ്ടിയും ആണോ പിഎം ശ്രീ കരാറിൽ മുൻ സർക്കാർ ഒപ്പുവെച്ചത്. എന്തിനാണ് ഒപ്പുവെച്ചത് എന്നതിൽ പ്രതിപക്ഷത്തിന് മറുപടിയില്ല. നടപ്പാക്കില്ല എന്ന് പറഞ്ഞ് കത്ത് കൊടുത്തില്ല. ഇപ്പോൾ ഉപസമിതിയെ വച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നടപടി. ആർഎസ്എസ് അജണ്ട സിലബസിൽ വരുന്ന ഒത്തുതീർപ്പിനും തങ്ങൾ തയ്യാറല്ലെന്നും വി.ഡി സതീശൻ.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നൽകുന്നതിൽ എത്ര കിട്ടി എന്നാണ് ഇപ്പോൾ ചോദിക്കുന്നതെന്നും എത്ര കിട്ടിയെന്ന് താൻ പറഞ്ഞു തരാം എന്നും മുഖ്യമന്ത്രി. ബക്കാഡി കമ്പനിയുമായി ആദ്യം സംസാരിച്ചത് ആരാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ആറുമാസത്തിനകം ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ തീരുമാനമെടുക്കാൻ അന്നത്തെ എക്സൈസ് മന്ത്രി നിർദേശിച്ചു. എം.വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന ഘട്ടത്തിലാണ് ആദ്യമായി ബക്കാഡി കമ്പനിക്കായിനീക്കം തുടങ്ങിയത്. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാൻ തീരുമാനമെടുത്തത് എൽഡിഎഫ്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തി. ഇത് ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ എന്നും മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് അനുമതി നൽകാതിരുന്നത്. ഒരു സർക്കാർ ബജറ്റ് അവതരിപ്പിക്കുമ്പോൾ ടാക്സ് നിശ്ചയിക്കുന്നത് മണിക്കൂറുകൾക്കു മുമ്പാണ്. അതിനെയാണ് ഫയൽ നീക്കം ശര വേഗത്തിൽ എന്ന് പ്രചരിപ്പിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിനുള്ള മറ്റ് സംസ്ഥാനങ്ങളിലെ നികുതി പരിശോധിച്ചു. ഏറ്റവും കൂടിയ ടാക്സ് കേരളത്തിലാണ്. വീര്യം കുറഞ്ഞ മദ്യത്തിന് കേരളത്തിലാണ് ഏറ്റവും കൂടിയ നികുതി ഏർപ്പെടുത്തിയത്. 2018/19ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 210% നികുതിയായിരുന്നു. അത് പിന്നീട് 79% ആക്കി കുറച്ചു. ജോണിവാക്കറിന്റെ കയ്യിൽ നിന്നും , ഷി വാസ് റീഗലിൻ്റെ കയ്യിൽ നിന്നും പണം വാങ്ങിയതാണോ ടാക്സ് കുറച്ചതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി.
മദ്യനയം നയപരമായ തീരുമാനമാണ്. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കണമെന്ന യുഡിഎഫ് തീരുമാനിച്ചാൽ ഇതായിരിക്കും ടാക്സ്. വീര്യം കുറഞ്ഞ മദ്യം വിൽക്കണ്ടന്ന് യുഡിഎഫ് തീരുമാനിച്ചാൽ വിൽക്കില്ല. അത് ഒരു രാഷ്ട്രീയ നിലപാടാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല. 28 ബാറുകൾ നിന്ന് 900 ബാറുകൾ ആക്കി കേരളത്തിൽ മദ്യം ഒഴിക്കിയ വരാണ് പ്രതിപക്ഷത്തിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
Post a Comment