72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി മമ്മൂട്ടി നായകനായ `ഭ്രമയുഗം'. മികച്ച ഛായാഗ്രഹണം, മികച്ച നടന്‍ എന്നിവക്കാണ് പുരസ്കാരം ലഭിച്ചത്. രാഹുൽ സദാശിവന്‍റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിന് ഇതിനോടകം നിരവധി പുരസ്കാരങ്ങളും ആഗോളശ്രദ്ധയും നേടിയിട്ടുണ്ട്. മികച്ച നടന്‍, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നീ വിഭാഗങ്ങളിൽ സംസ്ഥാന പുരസ്കാരമടക്കം ചിത്രം നേടിയിട്ടുണ്ട്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഈ നൂണ്ടാറ്റിലെ ആദ്യ ദേശീയപുരസ്കാരം കൂടിയാണ്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് വീണ്ടും ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്.മലയാള സിനിമയിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് `ഭ്രമയുഗം'. ഹൊറർ ത്രില്ലർ എന്നതിനപ്പുറം അധികാരത്തിന്റെയും ഭയത്തിന്റെയും മനുഷ്യന്റെ ഉള്ളിലെ ഇരുണ്ട വശങ്ങളുടെയും ആഴമേറിയ ആവിഷ്കാരമാണ് ചിത്രം. പതിവ് നായകസങ്കൽപ്പങ്ങളെ പൂർണമായും തകർത്തുകൊണ്ട് മമ്മൂട്ടി അവതരിപ്പിച്ച കൊടുമൺ പോറ്റി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ധീരവും വ്യത്യസ്തവുമായ പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവതരണരീതിയാണ്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ സിനിമ പ്രേക്ഷകനെ മറ്റൊരു കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. നിറങ്ങളുടെ അഭാവം കഥയുടെ ഭീകരതയും ദുരൂഹതയും കൂടുതൽ തീവ്രമാക്കുന്നു. ഓരോ ഫ്രെയിമും ചിത്രകലയുടെ ഭംഗിയോടെ ഒരുക്കപ്പെട്ടതുപോലെ അനുഭവപ്പെടുന്നു. അധികാരവും മന്ത്രവാദവും ദുരൂഹതയും ഇടകലർന്ന കൊടുമൺപോറ്റിയെ ചലച്ചിത്രാസ്വാദകർ ഏറ്റെടുത്തു. നിശബ്ദതയിലൂടെയും സൂക്ഷ്മമായ ശരീരഭാഷയിലൂടെയും കൊടുമൺപോറ്റി ചാത്തനായി നിറഞ്ഞാടി . വളരെ കുറച്ച് സംഭാഷണങ്ങളിലൂടെ പോലും കഥാപാത്രത്തിന്റെ ആഴം മമ്മൂട്ടി പ്രേക്ഷകനിലേക്ക് എത്തിക്കുന്നു. ഒരു അഭിനേതാവെന്ന നിലയിലുള്ള മമ്മൂട്ടിയുടെ അഭിനവപാഠമാണ് 'ഭ്രമയുഗം' കൂടുതൽ ശ്രദ്ധേയമാക്കുന്നത്. നായകപരിവേഷമോ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് മുഹൂർത്തങ്ങളോ ഇല്ലെങ്കിലും കഥാപാത്രത്തെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ മലയാളിയുടെ മമ്മൂക്കക്കല്ലാതെ മറ്റാർക്ക് കഴിയും.'ഭ്രമയുഗം' മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി മാറിയതും ഈ സവിശേഷതകൊണ്ടാണ്. സിനിമയുടെ ശബ്ദസാങ്കേതികതയും പ്രത്യേക പ്രശംസ അർഹിക്കുന്നു. പശ്ചാത്തല സംഗീതവും നിശബ്ദതയും തമ്മിലുള്ള സന്തുലനം കഥയുടെ ഭീതിജനകമായ അന്തരീക്ഷം ശക്തമാക്കുന്നു. ലൈറ്റിങ്ങും ഫ്രെയിമിങ്ങും ക്യാമറ ചലനങ്ങളോടൊപ്പം ചേർന്ന് വ്യത്യസ്തമായൊരു തലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നു. ദൃശ്യഭാഷ തന്നെയാണ് ഇവിടെ പ്രധാന കഥാകാരൻ.
Post a Comment