Jul 19, 2026

മെസി മാജിക്കോ സ്പാനിഷ് പടയോട്ടമോ?', കനക കിരീടത്തിനായി അർജന്‍റീനയും സ്പെയിനും; കാൽപ്പന്ത് ലോകം ന്യൂയോര്‍ക്കിലേക്ക്


ലോകം കാത്തിരുന്ന ആ ആവേശ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഫിഫ ലോകകപ്പിന്‍റെ പുതിയ രാജാക്കന്മാർ ആരാണെന്ന് ഇന്നറിയാം. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന, യൂറോപ്യൻ കരുത്തരായ സ്പെയിനുമായി മാറ്റുരയ്ക്കും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30-നാണ് (നാളെ പുലർച്ചെ) കിരീടപ്പോരാട്ടത്തിന് കിക്കോഫാകുക.
ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ വന്യമായ അഭിനിവേശവും യൂറോപ്യൻ തന്ത്രങ്ങളുടെ കൃത്യതയും തമ്മിൽ നേർക്കുനേർ വരുന്ന ഫൈനൽ പ്രവചനാതീതമാണ്. ഇതിഹാസ താരം ലയണൽ മെസിയുടെ ലോകകപ്പ് കരിയറിലെ അവസാന അധ്യായത്തിന് വിസ്മയകരമായ ഒരു അന്ത്യമുണ്ടാകുമോ അതോ സ്പാനിഷ് യുവനിര ലോകം കീഴടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടം ന്യൂയോർക്കിലും ആവർത്തിക്കാനാണ് ലയണൽ സ്കലോണിയുടെ അർജന്‍റീന ഇറങ്ങുന്നത്. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകിരീടം നിലനിർത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടീമെന്ന അപൂർവ്വ നേട്ടമാണ് അർജന്റീനയെ കാത്തിരിക്കുന്നത്.

ടൂർണമെന്‍റിലുടനീളം മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ലയണൽ മെസിയുടെ വിടവാങ്ങൽ മത്സരം കൂടിയാകാം ഇത്. കരിയറിലെ ഏറ്റവും സുവർണ്ണ നിമിഷത്തോടെ മെസിക്ക് യാത്രയയപ്പ് നൽകാൻ ലൗട്ടാരോ മാർട്ടിനസും അൽവാരസും മക് അലിസ്റ്ററും അടങ്ങുന്ന സംഘം ജീവൻമരണ പോരാട്ടത്തിന് തയ്യാറാണ്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ (19 ഗോളുകൾ) അടിച്ചുകൂട്ടിയ റെക്കോർഡ് അർജന്‍റീനയ്ക്കാണ്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം കേപ് വെർഡെ, സ്വിറ്റ്‌സർലൻഡ്, ഇംഗ്ലണ്ട് എന്നിവരോട് കടുത്ത പോരാട്ടം നടത്തി എക്സ്ട്രാ ടൈമുകളിലൂടെയും നാടകീയ തിരിച്ചുവരവുകളിലൂടെയുമാണ് പ്രതിസന്ധികൾ മറികടന്ന് അർജന്‍റീന ഫൈനലിലെത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only