മലപ്പുറം ജില്ലയിലെ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾക്കെതിരെയും അനുമതിയില്ലാത്ത മണ്ണെടുപ്പിനെതിരെയും കർശന നടപടിയെടുക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മലപ്പുറം-വേങ്ങര റോഡിൽ പാണക്കാട് അടുത്തിടെയുണ്ടായ അതിരൂക്ഷമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് ജിയോളജി, പഞ്ചായത്ത്, പോലീസ്, റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പുകളുടെ അടിയന്തര സംയുക്ത യോഗം വിളിച്ചുചേർത്തത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്താനും, പെർമിറ്റില്ലാതെ കുന്നിടിച്ചും മണ്ണെടുത്തുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയാനും ജിയോളജി, പോലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയുൾപ്പെടുത്തി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കും.
അനധികൃത ക്വാറി ഉൽപ്പന്നങ്ങളുടെ കടത്ത് തടയുന്നതിനായി പ്രധാന മേഖലകളിൽ പോലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ അടങ്ങുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും.
ക്വാറി ഉൽപ്പന്നങ്ങളുമായി വരുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
കൂടാതെ, അപകടഭീഷണി ഉയർത്തുന്ന രീതിയിൽ സംസ്ഥാന-ദേശീയ പാതകളുടെ വശങ്ങളിലുള്ള കയ്യേറ്റങ്ങൾ ഉടനടി കണ്ടെത്തി ഒഴിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
Post a Comment