Sep 24, 2022

എത്തിയത് ഏഴാമത്തെ കല്ല്യാണത്തിന്; വിവാഹത്തട്ടിപ്പുകാരിയെ മുൻ ഭർത്താവ് കൈയോടെ പിടികൂടി


ചെന്നൈ: ഏഴാംവിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ മുൻ ഭർത്താവ് കുടുക്കി. തമിഴ്നാട്ടിലെ നാമക്കലിലാണ് വിവാഹത്തട്ടിപ്പുകാരിയായ മധുര സ്വദേശി സന്ധ്യ(27) പിടിയിലായത്. യുവതി നേരത്തെ വിവാഹം കഴിച്ച പരമത്തിവെലൂർ സ്വദേശി ധനബാലാ(37)ണ് ഇവരെ കൈയോടെ പിടികൂടിയതെന്നും യുവതിക്കൊപ്പം മറ്റുമൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എൻ.ഗൗതം(26) ജയവേൽ(30) ധനലക്ഷ്മി(45) എന്നിവരെയാണ് സന്ധ്യയ്ക്കൊപ്പം പോലീസ് പിടികൂടിയത്. ഇതിൽ ധനലക്ഷ്മി വിവാഹബ്രോക്കറാണെന്നും മറ്റുരണ്ടുപേർ യുവതിയുടെ ബന്ധുക്കളെന്ന വ്യാജേന എത്തിയവരാണെന്നും പോലീസ് പറഞ്ഞു.

പിടിയിലായ സന്ധ്യ, ഇതുവരെ ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെന്ന വ്യാജേന ചിലരെ സംഘടിപ്പിച്ചെത്തി യുവാക്കളെ വിവാഹം കഴിക്കുകയും ദിവസങ്ങൾക്കുള്ളിൽ വരന്റെ വീട്ടിൽനിന്ന് പണവും ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്നതായിരുന്നു യുവതിയുടെ രീതി.

സെപ്റ്റംബർ ഏഴാം തീയതിയാണ് സന്ധ്യയും പരമെത്തിവെലൂർ സ്വദേശിയായ ധനബാലും വിവാഹിതരായത്. വിവാഹബ്രോക്കറായ ബാലമുരുകൻ എന്നയാൾ വഴിയാണ് ധനബാലിന് സന്ധ്യയുടെ വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം ബ്രോക്കർക്ക് മാത്രം കമ്മീഷനായി ഒന്നരലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നാംദിവസം സന്ധ്യയെ ധനബാലിന്റെ വീട്ടിൽനിന്ന് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങളും പണവുമായി മുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ധനബാൽ യുവതിക്കെതിരേ പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഈ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ധനബാലിന്റെ പരിചയത്തിലുള്ള മറ്റൊരാൾക്ക് സന്ധ്യയുടെ വിവാഹാലോചന വന്നത്. മധുരയിലെ വിവാഹബ്രോക്കറായ ധനലക്ഷ്മി വഴിയായിരുന്നു ഈ ആലോചന. ബ്രോക്കർ യുവതിയുടെ ഫോട്ടോ കാണിച്ചപ്പോൾ തന്നെ കബളിപ്പിച്ച് കടന്നുകളഞ്ഞ ആളാണെന്ന് ധനബാലിന് മനസിലായി. ഇതോടെ തട്ടിപ്പുസംഘത്തെ പൂട്ടാനുള്ള തന്ത്രമൊരുക്കുകയായിരുന്നു.

വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പുസംഘത്തെ ധനബാലും കൂട്ടരും വിളിച്ചുവരുത്തിയത്. തുടർന്ന് വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച സന്ധ്യ അടക്കം നാലുപേർ നാമക്കലിലെ തിരുച്ചങ്ങോട്ടേക്ക് വിവാഹത്തിനായി വരികയുമായിരുന്നു. നവവധു അടക്കം നാലുപേരും കാറിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ ധനബാലും കൂട്ടരും ഇവരെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only