കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് 19കാരിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതി ജുനൈദിനായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായാണ് പൊലീസ് പറയുന്നത്.
സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത് . വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആൺസുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.
പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കുണ്ടുതോടാണെന്ന് കണ്ടെത്തി. തുടർന്ന് തൊട്ടിൽപ്പാലം എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണത്തിൽ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വൈദ്യ പരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തുന്നതിന് ഒരു മണിക്കൂർ മുമ്പാണ് പ്രതി രക്ഷപെട്ടത്. പ്രതിക്കെതിരെ ഐ പി സി 376 ബലാൽസംഗം,തട്ടിക്കൊണ്ട് പോകൽ,ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിൽനിന്ന് എംഡിഎംഎ കണ്ടെത്തിയതിലും ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
Post a Comment