അരീക്കോട് ∙ താഴ്ചയിലേക്ക് മറിയാനൊരുങ്ങിനിന്ന കാർ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിൽ വലിച്ചുകയറ്റി. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പത്തരയോടെ കീഴുപറമ്പ് പഴംപറമ്പിനടുത്തായിരുന്നു സംഭവം. കൊണ്ടോട്ടിയിൽ നിന്നും കൂടരഞ്ഞിയിലേക്കു പോകുകയായിരുന്ന കാറിൽ ഡ്രൈവർ കൂടരഞ്ഞി സ്വദേശി ഷംസീർ മാത്രമാണുണ്ടായിരുന്നത്. പഴംപറമ്പിൽ നിന്ന് ഇറക്കം ഇറങ്ങുന്ന സമയത്ത് കാർ നിയന്ത്രണം വിട്ടു റോഡിന്റെ വഅരികിലെ താഴ്ചയിലേക്കു മറിഞ്ഞ് കല്ലിൽ തട്ടി നിൽക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തി.
ഡ്രൈവർക്ക് വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. പെട്ടെന്ന് എത്തിയ മുക്കം അഗ്നിരക്ഷാ സേന എത്തി വാഹനം താൽക്കാലികമായി മരത്തിൽ കെട്ടി നിർത്തി രക്ഷാ പ്രവർത്തനം തുടർന്നു. കാറിന്റെ പിൻ വാതിൽ വഴി സാഹസികമായി ഡ്രൈവറെ ആദ്യം പുറത്തെത്തിച്ചു. പിന്നീട് ക്രെയിൻ ഉപയോഗിച്ചു വാഹനം മാറ്റാനുള്ള ശ്രമം തുടങ്ങി. സ്റ്റേഷൻ ഓഫിസ്ർ എം.അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ഓഫിസർ കെ.നാസർ, സേനാംഗങ്ങളായ കെ.സി.അബ്ദുൽ സലീം, എം.സുജിത്ത്, കെ.ഷിംജു, കെ.പി.അമീറുദ്ദീൻ, പി.സലീം, കെ.ടി.സാലിഹ്, പി.അഭിലാഷ്, ടി.പി.ഫാസിൽ അലി, വി.എം.മിഥുൻ, ടി.രവീന്ദ്രൻ, ജോളി ഫിലിപ്പ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. രാത്രി 11 മണിയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞത്.
Post a Comment