തിരുവനന്തപുരം: ഓയൂരിൽ നിന്ന് ആറ് വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ആണ് നാലംഗ സംഘത്തെ പിടികൂടിയത്.
ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. തെങ്കാളി പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ട്. മറ്റ് മൂന്ന് പേർ സഹായികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
കസ്റ്റഡിയിലായവരിൽ ഒരാൾ ചാത്തന്നൂർ സ്വദേശി ഗോപകുമാർ ആണെന്ന് സൂചനയുണ്ട്. എന്നാൽ, ഇങ്ങനെയൊരാളെ അറിയില്ലെന്ന് കുട്ടിയുടെ പിതാവ് റെജി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. പിടിയിലായവരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് കുട്ടിയെ കാണിച്ചു. സ്ത്രീയുടെ ഫോട്ടോയാണ് കാണിച്ചത്. എന്നാല്‍ ഇവരെ അറിയില്ലെന്നാണ് അബിഗേൽ സാറ റെജി പറഞ്ഞിരിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഓട്ടോ ഡ്രൈവർ നൽകിയ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായെന്നാണ് വിവരം
Post a Comment