Jun 9, 2024

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ


ബേപ്പൂർ: ട്രോളിങ് നിരോധനം ഇന്ന് (ഞായറാഴ്ച) അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പതിവുപോലെ ഇത്തവണയും 52 ദിവസമാണ് നിരോധന കാലയളവ്.


ആഴക്കടലില്‍ മീൻപിടിത്തത്തിന് പോയിട്ടുള്ള യന്ത്രവത്കൃത ബോട്ടുകള്‍ മിക്കതും മത്സ്യബന്ധനം അവസാനിപ്പിച്ച്‌ ഹാർബറില്‍ എത്തിക്കഴിഞ്ഞു. ബാക്കിയുള്ളത് ഞായറാഴ്ച വൈകീട്ടോടെ തിരിച്ചെത്തും. കരയിലും കടലിലും നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫിഷറീസ് വകുപ്പ് നേരത്തെ നല്‍കിക്കഴിഞ്ഞു. ഞായറാഴ്ച അർധരാത്രിയോടെ എല്ലാ ബോട്ടുകളും ഹാർബറില്‍ തിരിച്ചെത്തണമെന്നാണ് കർശന നിര്‍ദേശം. 

ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്നവരുമടക്കം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വറുതിയുടെ നാളുകളായിരിക്കും. ഉള്‍ഗ്രാമങ്ങളിലേക്കടക്കം മീനെത്തിച്ച്‌ വില്‍പന നടത്തുന്ന തൊഴിലാളികള്‍ക്കും ട്രോളിങ് കാലം ഇല്ലായ്മയുടെ കാലമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നത് ബേപ്പൂർ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ചാണ്. എഴുനൂറിലധികം വലുതും ചെറുതുമായ ബോട്ടുകളാണ് ബേപ്പൂർ ഹാർബറില്‍നിന്ന് മീൻപിടിത്തത്തിനായി പോകുന്നത്. ട്രോളിങ് നിരോധനത്തോടെ ഹാർബറില്‍ ബോട്ടുകള്‍ ഒരുമിച്ച്‌ കെട്ടിയിടുന്നതിനുള്ള സൗകര്യമില്ല. തൊട്ടടുത്ത ചാലിയം, കരുവൻതിരുത്തി, ബി.സി റോഡിലെ ചീർപ്പ് പാലം തുടങ്ങിയ സ്ഥലങ്ങളിലെ നദിക്കരയിലാണ് സുരക്ഷിതമാക്കി നിർത്തുക. 

ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്ബ് തന്നെ ഏതാനും ബോട്ടുകള്‍ മത്സ്യലഭ്യത കുറഞ്ഞതിനാല്‍ ഹാർബറിലെ പരിമിതമായ സൗകര്യത്തില്‍ നങ്കൂരമിട്ട് നിർത്തിയിട്ടുണ്ട്. 


നിരോധന കാലയളവില്‍ വലിയ ബോട്ടുകളിലെ ജി.പി.എസ്, എക്കോ സൗണ്ടർ, വയർലെസ്, തുടങ്ങിയ വിലപിടിപ്പുള്ള ഇലക്‌ട്രോണിക്സ് ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റി സുരക്ഷിതമാക്കും. വലയും മറ്റു മീൻപിടിത്ത ഉപകരണങ്ങളും ബോട്ടുകളില്‍ തന്നെയുള്ള സ്റ്റോറേജുകളിലാണ് സൂക്ഷിക്കുക. ചെറിയ ബോട്ടുകാർ റോപ്പ്, വല, ബോക്സുകള്‍ തുടങ്ങിയവ വീടുകളിലേക്കും പ്രത്യേക ഷെഡ്ഡുകളിലേക്കും മാറ്റും. 

യന്ത്രവത്കൃത ബോട്ടുകള്‍ വർധിച്ചെങ്കിലും കടലില്‍ മത്സ്യസമ്ബത്ത് ഗണ്യമായി കുറയുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധന രീതികള്‍ പിന്തുടരുന്നതിനാല്‍ കടല്‍സമ്ബത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് തീരമേഖലയില്‍ മുൻവർഷങ്ങളേക്കാളും സുരക്ഷ കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദമുണ്ട്. 

ഔട്ട് ബോർഡ്, ഇൻ ബോർഡ് എൻജിനുകള്‍ ഘടിപ്പിച്ച വഞ്ചികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല. ഇനി 52 നാള്‍ തീരദേശങ്ങളില്‍ വറുതിയാകുമെങ്കിലും, പുതിയ സീസണിലെ ചാകരക്കൊയ്ത്ത് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലായിരിക്കും കടലിന്റെ മക്കള്‍.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only