ഇരവഞ്ഞി താഴ് വാര പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളിലായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ന്റെ സഹകരണ ത്തോടെ നടപ്പിലാക്കി വരുന്ന ഫാം ടൂറിസ പദ്ധതിയെക്കുറിച്ച് ഗഹനമായി പഠിച്ച വയനാട് പാർലമെൻ്റ് മെമ്പർ പ്രിയങ്ക ഗാന്ധി ഈ രംഗത്തെ ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും കർഷകരുടെയും പരിശ്രമങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി നടപ്പാക്കി വരുന്ന ഫാം ടൂറിസം പൈലറ്റ് പ്രോജക്ടിലെ സജീവ അംഗങ്ങളുമായി സംവദിക്കുകയായിരുന്നു ശ്രീമതി പ്രിയങ്ക ഗാന്ധി. ദേശീയ കാർഷിക അവാർഡ് ജേതാവായ ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ ഭവനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പുരയിടത്തിൽ, കൃഷി വകുപ്പ് കൊടുവള്ളി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയ മോഹൻ, തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, പദ്ധതി കോ ഓർഡിനേറ്റർ അജു എമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പദ്ധതിയിലെ സജീവ അംഗങ്ങളായ കർഷകരുടെ യോഗം സംഘടിപ്പിച്ചത് . ഏകദേശം രണ്ട് മണിക്കൂറോളം സമയം കർഷകരുമായി സംവദിച്ച പ്രിയങ്ക ഗാന്ധി നിലവിലുള്ള പദ്ധതി നടത്തിപ്പിനെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പദ്ധതി നടത്തിപ്പിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും കർഷകരുടെ ആവശ്യങ്ങളെ കുറിച്ചും വിശദമായി ചോദിച്ച് മനസ്സിലാക്കി.
ഈ പ്രദേശത്ത് നടപ്പിലാക്കിയിരിക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫാം ടൂറിസം എന്ന നവീന ആശയത്തെ പ്രത്യേകമായി അഭിനന്ദിച്ചു. ഇത്രയും വ്യത്യസ്തത നിറഞ്ഞ ഫാമുകൾ ഇത്ര ചുരുങ്ങിയ ചുറ്റളവിൽ ഉണ്ട് എന്നത് പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു.
ഈ പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഒരു കൺസൾട്ടന്റിനെ നിയമിക്കാൻ സഹായം നൽകാമെന്ന് ശ്രീമതി പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തു.
ബാംഗ്ലൂർ, ഡൽഹി, മറ്റ് മെട്രോപൊളിറ്റൻ നഗരങ്ങളിൽ കളിക്കളം പോലുമില്ലാതെ, യാതൊരു പ്രകൃതി പരിചയവും ലഭിക്കാതെ വളരാൻ വിധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കാർഷിക രംഗത്തെയും പ്രകൃതിയെയും മനസ്സിലാക്കാൻ ഈ ഫാം ടൂറിസ പദ്ധതി പ്രയോജനപ്പെത്താനാവും എന്ന് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. ഈ സ്കൂളുകളും കാഫ്റ്റ് ഫാം ടൂറിസം സൊസൈറ്റിയുമായി പരസ്പരം പരിചയപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സർക്കാർ പോളിസികളിൽ ഫാം ടൂറിസ വികസന വികസന ഘടകങ്ങൾ ഉൾപെടുത്തുവാൻ സാധ്യമായ ഇടപെടലുകൾ നടത്തുമെന്നും അറിയിച്ചു. ഫാം ടൂറിസം രംഗത്തേക്ക് കടന്നു വരുന്ന കർഷകർക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാരിൻ്റെ സാമ്പത്തിക സഹായം ആവശ്യമാണ് എന്ന കർഷക നിർദ്ദേശം ന്യായമാണെന്ന് അംഗീകരിക്കുകയും അതിനായി ഇടപെടലുകൾ നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു.
മുഹമ്മദ് ഉമൈർ ഓമശ്ശേരി, ഷിബു തോമസ് കോടഞ്ചേരി, ജിജോ ഷാജി പുതുപ്പാടി, രാജേഷ് സിറിയക് കൂടരഞ്ഞി, സജി കൊച്ചുപ്ലാക്കൽ തിരുവമ്പാടി തുടങ്ങിയവർ വിവിധ പഞ്ചായത്ത് കർഷക സംഘങ്ങൾക്ക് നേതൃത്വം നൽകി.
ഈ പദ്ധതി ദേശീയ തലത്തിൽ പ്രചരണം നടത്തുവാനാവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രിയങ്ക ഗാന്ധി , അതിനായുള്ള പദ്ധതികൾ തയ്യാറാക്കി തന്നെ അറിയിക്കുവാൻ പദ്ധതി കോ ഓർഡിനേറ്റർ അജു എമ്മാനുവലിനെ ചുമതലപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പുരയിടത്തിൽ കർഷകരുടെ ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം ബഹുമാനപ്പെട്ട എംപി ക്ക് കൈമാറി.
ഈ വർഷത്തെ സംസ്ഥാന കാർഷിക അവാർഡ് ജേതാവായ തോമസ് പിജെ യെ ചടങ്ങിൽ വച്ച് പ്രിയങ്ക ഗാന്ധി പൊന്നാടയണിയിച്ച് ആദരിച്ചു.
കർഷകരുമായുള്ള സംവാദത്തിന് ശേഷം കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാറിനോടൊപ്പം ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം സന്ദർശിച്ച് വിവിധ കാർഷിക വിളകളും ഔഷധ സസ്യങ്ങളും അതോടൊപ്പം ചില കാർഷിക പൊടിക്കൈകളും കണ്ട് ആസ്വദിച്ച് മികച്ച സംതൃപ്തി രേഖപ്പെടുത്തിയാണ് ശ്രീമതി പ്രിയങ്ക ഗാന്ധി തിരികെ പോയത്.
Post a Comment